Monday, August 29, 2011

നാടന്‍പാട്ട് എന്നാല്‍



രാഘവന്‍ മാഷ്‌ ഒരു അവധിക്കു ശേഷം സംഗീത സംവിധാനത്തിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത ഈയിടെയാണ് ചാനലുകള്‍ ആഘോഷം ആക്കിയത് . അദ്ദേഹത്തിന്റെ trademark എന്ന നിലയില്‍ ഇപ്പോഴും 'കായലരികത്ത്' എന്ന ഗാനമാണ് എപ്പോഴും നമ്മള്‍ കേട്ടത് അല്ലെങ്ങില്‍ കേട്ട് കൊണ്ടിരിക്കുന്നത്. എന്നാല്‍ മഞ്ഞണി പൂനിലാവ്‌ , നാഴിയുരി പാല് കൊണ്ട്, മഞ്ജുഭാഷിണി , ഉണരുണരൂ, നാളികേരത്തിന്റെ
നാട്ടിലെനിക്കൊരു, കരിമുകില്‍ കാട്ടിലെ, ശ്യാമ സുന്ദര പുഷ്പ്പമേ, നീലമല പൂങ്കുയിലേ തുടങ്ങിയ ഗാനങ്ങളൊക്കെ സംഭാവന ചെയ്ത മാഷിനു ഒറ്റ പാട്ടിറെ പേരിലുള്ള identity നല്‍കുന്നത് തീര്‍ത്തും അവഗണന
തന്നെ ആണ്.
അദ്ദേഹം 1983 ല്‍ സംഗീത സംവിധാനം ചെയ്ത കടമ്പ എന്ന ചിത്രത്തിന് സിനിമ കൊട്ടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള രാശി ഉണ്ടായില്ല.
ഈയിടെ ചിത്രം കണ്ടപ്പോള്‍ അതിനുള്ള യോഗ്യത തന്നെ ചിത്രത്തിന് ഉണ്ടെന്നു ഫീല്‍ ചെയ്തില്ല എന്നത് വേറെ കാര്യം. പക്ഷെ ഇന്നത്തെ പല കൂതറ(ക്ഷമിക്കണം അതിലും താഴെ നില്‍ക്കുന്ന മറ്റൊരു പ്രയോഗം കിട്ടിയില്ല) ചിത്രങ്ങളെക്കാളും ഭേദം എന്നത് വസ്തുത തന്നെ .

Musician കെ രാഘവന്‍
Lyricist തിക്കോടിയന്‍
Year 1983
Singer(s) കെ രാഘവന്‍ ,സി ഒ ആന്റോ,കോറസ്




അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
(അപ്പോളും)

കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
(അപ്പോളും)

മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
(അപ്പോളും)

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
(അപ്പോളും)

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
(അപ്പോളും)




ഈ ചിത്രത്തിന് വേണ്ടി പ്രശസ്ത നോവലിസ്റ്റ്‌ ആയ തിക്കോടിയന്‍ ആദ്യവും അവസാനവുമായി തന്റെ തൂലിക ഒരു സിനിമ ഗാനത്തിന് വേണ്ടി ചലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് കലാഭവന്‍ മണിയും പിന്നെ കോമര വേഷത്തില്‍ ചെണ്ട കൊട്ടി നൃത്തം വെച്ച് പാര്‍ട്ടി സമ്മേളനത്തില്‍ പാടുന്ന ചിലരെയാണ് ഓര്‍മ വരിക. ഇപ്പോഴും ജീവിച്ചിരിക്കുന്ന രാഘവന്‍ മാഷിന്റെ ഈ പാട്ടിനോളം പോന്ന ഒറ്റ നാടന്‍ പാട്ടും പില്‍കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് തറപ്പിച്ചു പറയാന്‍ കഴിയും.
ഈ ഗാനം യേശുദാസിന് വേണ്ടി കമ്പോസ് ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഗാനത്തിന്റെ ഫോക് ടച് കുറച്ചു കൂടെ പ്രാകൃതമായ രാഘവന്‍ മാഷിന്റെ തന്നെ ശബ്ദത്തില്‍ ആണ് ചേരുക എന്ന് സംവിധായകന് തോന്നിയത്രേ. ആ ബുദ്ധി ഏറ്റു എന്ന് തന്നെ വേണം കരുതാന്‍ .
വാല്‍കഷ്ണം : വാര്‍ദ്ധക്ക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന രാഘവന്‍ മാഷിനു ദീര്‍ഘായുസ്സ് നേരാന്‍ മനസ്സ് അനുവദിക്കുന്നില്ല. ക്ഷമിക്കുക.


Monday, March 14, 2011

പാശ്ചാത്യ സംഗീതത്തിന്റെ വരവ്

അന്ന് വരെ മലയാളത്തില്‍ അലയടിച്ചിരുന്നത് ശാസ്ത്രീയ സംഗീതത്തിന്റെയും നാടന്‍ ശീലുകളുടെയും ഈണങ്ങള്‍ ആയിരുന്നു. ഗാനത്തിന്റെ rendering ലും BGMലും പാശ്ചാത്യ സംഗീതം എന്നപേരില്‍ നമ്മള്‍ കേട്ടത് വയലിനും ഗിത്താറും മാത്രം ആയിരുന്നു. ഈ രീതിക്ക് സമ്പൂര്‍ണ്ണമായ ഒരു മാറ്റം കൊണ്ട് വരാന്‍ ഇളയരാജാവിനു 1982 ല്‍ പരമ്പരാഗത ചിട്ടവട്ടങ്ങളോട് മത്സരിച്ചു മല്ലടിക്കേണ്ടി വന്നു. അത് വരെ നമ്മുടെ എല്ലാം നന്ന്... പാശ്ചാത്യന്റെ എല്ലാം മോശം എന്ന മലയാളിയുടെ ചിന്തയെ പൊളിച്ചു മാറ്റിയ ഗാനങ്ങള്‍ ആയിരുന്നു ഓളങ്ങള്‍ എന്ന ചിത്രത്തിലേത്. ചിത്രത്തിലെ മൂന്നു ഗാനങ്ങളിലും (തുമ്പി വാ, വേഴാമ്പല്‍ കേഴും, കുളിരാടുന്നു മാനത് ) പാശ്ചാത്യ സംഗീതത്തിന്റെ പ്രചോദനം വളരെ പ്രകടമാണ് . മൂന്നു ഗാനങ്ങളും everlasting ആണെങ്കിലും എനിക്കേറെ പ്രിയം "കുളിരാടുന്നു മാനത്ത്" എന്ന ഗാനം തന്നെ.

സംഗീതം : ഇളയരാജ
വരികള്‍ : ഓ എന്‍ വി കുറുപ്പ്
വര്‍ഷം :1982
ആലാപനം :കെ ജെ യേശുദാസ്‌,കോറസ്‌

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
ഉഴി‌യുന്നു നിറ താലം അഴകോലും നിറ താലം
അണി തിങ്കള്‍ തിരി നീട്ടി കണി കാണ്മൂ കതിര്‍ മാനം
തളിര്‍ നുള്ളീ തളിര്‍ നുള്ളീ തളരും നിന്‍ വിരല്‍ മുത്താല്‍
ഒരു കുമ്പിള്‍ കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യ ലാവണ്യമായ് ആരോമലേ പോരൂ നീ ...
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
പദതാളം മുറുകുമ്പോള്‍ തുടി നാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ കോടി പോലെ ഒരു പൊന്നിന്‍ തിര പോലെ
നറു മുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ ഇതിലെ നീ വരികില്ലേ
ഈ മാനം ഈ ഭൂമിയും പാടുന്നിതാ പോരൂ നീ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍
നെഞ്ഞില്‍ കിനിഞ്ഞു തേന്‍തുള്ളികള്‍
കിളി വാതില്‍ തുറന്നൊരു
പൊന്‍ പക്ഷി പോല്‍ ഇനി എന്‍ ഗാനമേ പോരൂ
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്

വരികള്‍ എഴുതിയതിനു ശേഷം സംഗീതം നല്‍കുന്ന രീതിയെ ഏറെ ഇഷ്ട്ടപ്പെടുന്ന കവി ആണ് ONV എങ്കിലും ചില നല്ല ട്യുനുകളോട് അദ്ദേഹം സ്വയം വഴങ്ങി കൊടുക്കാറുണ്ട്. അതിനു ഏറ്റവും മികച്ച ഉദാഹരണം ആണ് ഈ ഗാനം. Rhythm pad, Base guitar തുടങ്ങിയ ഉപകരണങ്ങള്‍ എല്ലാം വെസ്റ്റേണ്‍. ഇംഗ്ലീഷ് ശോകഗാനങ്ങളില്‍ സാധാരണയായ Base Voiceലെ rendering. ഇതൊക്കെ ആണെങ്കിലും വരികളില്‍ തുളുമ്പിയത് മലയാള തനിമ. ഒരു ഗാനം മികച്ചതാവാന്‍ ഇതില്‍ പരം വേറെ എന്ത് വേണം ? ഏത് ഗാനവും തനിക്ക്‌ ഇണങ്ങും എന്ന് ദാസ്സേട്ടനും തെളിയിക്കുകയായിരുന്നു. ഏതായാലും ഗാനം ഉപകരണ സംഗീതത്തിന്റെ ബഹളം ആവാതെ നോക്കിയതിനു ഇളയരാജ സാറിന് ആയിരം നന്ദി.

വാല്‍കഷ്ണം : പഴശ്ശി രാജ എന്നാ ചിത്രം ഒഴിച്ച് നിര്‍ത്തിയാല്‍ കൊച്ചു കൊച്ചു സന്തോഷത്തിനു ശേഷം രാജ സാര്‍ ചെയ്ത എല്ലാ മലയാള ഗാനങ്ങളും type casted ആണെന്ന തോന്നല്‍ ഉളവാക്കുന്നു. അദ്ദേഹത്തിന്റെയും സ്റ്റോക്ക്‌ തീര്‍ന്നു തുടങ്ങിയോ എന്നൊരു സംശയം.

Wednesday, February 2, 2011

പുതിയ തലമുറ

നല്ല ഒഴുക്കുള്ള melody . ജാനകിയമ്മയുടെ ശബ്ദം. വാദ്യ മേളങ്ങളുടെ ഘോഷം ഒട്ടുമേ ഇല്ല. അര്‍ത്ഥ പൂര്‍ണമായ വരികള്‍ . ഈ പാട്ട് കേട്ടാല്‍ ആരും സംശയിക്കും ദേവരാജന്‍ മാഷ്‌ കമ്പോസ് ചെയ്തതാണോ എന്ന് . പക്ഷെ ദേവരാജന്‍ മാഷുടെ ശിഷ്യന്‍ അദ്ദേഹത്തിന്റെ രീതി അനുകരിക്കാന്‍ തുടങ്ങിയിരുന്നു.

പുതു തലമുറയില്‍ രവീന്ദ്രന്‍  മാഷിൻ്റെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഒരേ ഒരു സംഗീത സംവിധായകനെ നമുക്ക് ചൂണ്ടി കാണിക്കാന്‍ ഉള്ളു - തീര്‍ച്ചയായും ജോണ്‍സന്‍ മാഷ്‌ തന്നെ. ദേവരാജന്‍ മാഷുടെ സ്ക്കൂളിൽ  നിന്ന് പയറ്റി ഇറങ്ങി സംഗീതത്തിനു (പശ്ചാത്തല സംഗീതത്തിനു) മലയാളത്തിലേക്ക് ദേശിയ പുരസ്ക്കാരം  ആദ്യമായി വാങ്ങി കൊണ്ട് വന്ന ബഹുമതി ജോൺസൻ മാഷിന്  മാത്രം സ്വന്തം.

ജോണ്‍സന്‍ മാഷ്‌ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത് 1981 ല്‍ ആയിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരിവ് കിട്ടാന്‍ ഒരു വര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു. "ഇത് ഞങ്ങളുടെ കഥ" എന്നാ ചിത്രത്തിന് വേണ്ടി P ഭാസ്കരന്‍ മാഷുടെ വരികള്‍ക്ക് ഒരു ദേവരാജന്‍ ടച്ച്‌ കൊടുത്തായിരുന്നു ജോണ്‍സന്‍ മാഷ്‌ വരവറിയിച്ചത്.

Musician Johnson (ജോണ്‍സണ്‍ )
Lyricist(s) P Bhaskaran (പി ഭാസ്കരന്‍ )
Year 1982
Singer(s) S Janaki (എസ് ജാനകി )
Raga(s) Used Kaapi (കാപ്പി )


സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ ?


വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....


വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......



രുദ്രവീണ എന്ന ഉപകരണം മലയാള സംഗീത സിനിമ ശാഖയില്‍ വളരെ അപൂര്‍വമായെ ഉപയോഗിച്ച് കണ്ടിട്ടുള്ളു. ഈ പാട്ടിന്റെ BGM ല്‍ ഈ ഉപകരണം വളരെ സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. സിനിമ ഇത് വരെ കാണാത്തതിനാൽ ഗാന സന്ദർഭം എന്താണെന്ന് വ്യക്തമല്ല .

എന്നിരുന്നാലും രണ്ടാം ചരണത്തിലേക്ക് ആസ്വാദകനെ പിടിച്ചിരുത്തി ഞെട്ടിച്ചു കളയുന്ന രീതിയിലുള്ള ആലാപനം‌ ആണ് ജാനകിയമ്മ നടത്തിയത്. ഈ portion  ഗാനമേളകളില്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും വ്യക്തതയോടെ കേട്ടതായി ഓര്‍ക്കുന്നില്ല. അത് പോലെ തന്നെ ശ്രദ്ധേയമാണ് ഗാനത്തില്‍ ജാനകിയമ്മ നല്‍കുന്ന തേങ്ങല്‍ - unparalleled .

വാല്‍കഷ്ണം : ജോൺസൻ മാഷിന്  വിഷാദ രോഗം പിടിപെട്ടതും പിന്നീട് മലയാള സിനിമയിൽ ഏകദേശം 13 വർഷത്തോളം സജീവമല്ലാതെ ഇരുന്നതും പിന്നീട് ചാനലുകളിൽ ഇന്റർവ്യൂ കൊടുത്തും റിയാലിറ്റി ഷോ ജഡ്ജ് ചെയ്തും ജീവിച്ചു പോയതും , പിന്നീടുള്ള അകാലമരണവും അതിനു ശേഷം അദ്ദേഹത്തിന്റെ മകനും മകളും മരണമടഞ്ഞതും ഒരു ഗാനാസ്വാദകൻ എന്ന നിലക്ക് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ദുർവിധിയാണ് .